International
ലണ്ടൻ: ബിബിസിക്കെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ അടുത്ത വർഷം വിചാരണ ആരംഭിക്കും.
ബിബിസി നൽകിയ സ്റ്റേ ഹർജി തള്ളിക്കൊണ്ടാണു വിചാരണ ആരംഭിക്കാൻ കോടതി തീയതി കുറിച്ചത്. ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതി ജഡ്ജി റോയ് കെ. ആൾട്ട്മാനാണു കേസ് കേൾക്കുന്നത്. 2027 ഫെബ്രുവരിയിൽ വിചാരണ ആരംഭിക്കും.
ട്രംപിന്റെ വ്യത്യസ്ത പ്രസംഗങ്ങൾ വെട്ടിയൊട്ടിച്ച് ബിബിസി സംപ്രേഷണം ചെയ്തെന്നാണ് ആരോപണം. ബിബിസി ചെയർപേഴ്സൺ സമീർ ഷാ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് പാർലമെന്ററി ഉപസമിതിക്കു മുന്നിൽ മാപ്പപേക്ഷിച്ചെങ്കിലും ട്രംപ് കേസുമായി മുന്നോട്ടുപോകുകയായിരുന്നു.
തനിക്കുണ്ടായ മാനനഷ്ടത്തിന് അഞ്ചു ബില്യൺ ഡോളറും മാധ്യമ കമ്പനിയുടെ തെറ്റായ നടപടികൾക്ക് അഞ്ച് ബില്യൺ ഡോളറും നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ജനുവരി ആറിന് ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് ദൃശ്യങ്ങളിൽ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. സംഭവത്തിൽ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേർണസും രാജിവച്ചിരുന്നു.
National
ദിസ്പുർ: കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്ത് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ആസാം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് എന്നിവർക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം നിയമനടപടി ആരംഭിച്ചത്.
കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ തെറ്റായതും ദുരുദേശ്യപരവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ഗോഹട്ടിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.
"ഒരു പത്രസമ്മേളനത്തിനിടെ എനിക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചതിന് കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, ഭൂപേഷ് ബാഗേൽ, ഗൗരവ് ഗൊഗോയ് എന്നിവർക്കെതിരെ ഇന്ന് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു'-ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചു.
ഫെബ്രുവരി നാലിന്, ആസാം കോൺഗ്രസ് "ഹു ഈസ് എച്ച്ബിഎസ്' എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിക്കുകയും ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ അഴിമതി, അധികാര ദുർവിനിയോഗം, സാംസ്കാരിക പ്രതിഭകളോടുള്ള അനാദരവ് എന്നിവ ആരോപിച്ച് ഒരു ലഘുലേഖയും പുറത്തുവിട്ടിരുന്നു.
എന്നാൽ ഈ വെബ്സൈറ്റ് പിന്നീട് ഹാക്ക് ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയും കുടുംബവും ഏകദേശം 12,000 ബിഗ (ഏകദേശം 4,000 ഏക്കർ) ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു, കാർഷിക ഭൂമിയെ വ്യാവസായിക ഭൂമിയാക്കി മാറ്റാൻ നിയമങ്ങളിൽ കൃത്രിമം കാണിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, കാംരൂപ് ജില്ലാ സിവിൽ കോടതിയിലാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തുടർ നടപടികൾ നടന്നുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പോലീസിനു പരാതി കൊടുത്താൽ പോരേ. തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെന്നി.
രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്.
അതിജീവിത മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയാറാകണം. തനിക്കെതിരായ വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും ഫെന്നി നൈനാൻ പറഞ്ഞു.
National
താനെ: മുൻ ആർഎസ്എസ് സർസംഘചാലക് എം എസ്. ഗോൾവാൾക്കറെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളാനാവില്ലെന്ന് മഹാരാഷ്ട്രയിലെ താനെ കോടതി. കേസ് റദ്ദാക്കണമെന്ന സിംഗിന്റെ അപേക്ഷ തള്ളിക്കൊണ്ട് സിവിൽ ജഡ്ജി രാജേഷ് ബി. ഖണ്ഡാരെയാണ് ഉത്തരവിട്ടത്.
2023 ജൂലൈ എട്ടിന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ദിഗ്വിജയ് സിംഗ് ഗോൾവാൾക്കറുടേതെന്ന പേരിൽ ഒരു ചിത്രം പങ്കുവെച്ചത്. ദളിതർക്കും മുസ്ലിംകൾക്കും തുല്യാവകാശം നൽകുന്നതിനേക്കാൾ നല്ലത് ബ്രിട്ടീഷ് ഭരണമാണെന്ന് ഗോൾവാൾക്കർ പറഞ്ഞതായാണ് പോസ്റ്റിൽ അവകാശപ്പെട്ടത്.
എന്നാൽ ഈ ഉദ്ധരണികൾ വ്യാജമാണെന്നും ആർഎസ്എസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ചമച്ചതാണെന്നും ആരോപിച്ച് ആർഎസ്എസ് പ്രവർത്തകനായ വിവേക് ചമ്പാനേക്കറാണ് കോടതിയെ സമീപിച്ചത്. പ്രതീകാത്മകമായി ഒരു രൂപ നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപ്പളളി സുരേന്ദ്രന് ബന്ധമുളളതായി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. മുൻനിലപാട് തിരുത്തിയാണ് സതീശന്റെ അഭിഭാഷകന്റെ പുതിയ വാദം.
സമൂഹത്തിൽ നിലനിൽക്കുന്ന സംശയം വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചുവെന്നായിരുന്നു തിരുവനന്തപുരം സബ്കോടതിയിലെ പുതിയനിലപാട്. കടകംപ്പള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ എതിർവാദം പറയുമ്പോഴാണ് സതീശൻ പുതിയ നിലപാട് അറിയിച്ചത്.
സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെങ്കിൽ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ കടകംപ്പളളി വെല്ലുവിളിച്ചിരുന്നു. തിരുവിതാംകൂർ ഹിന്ദു റിലിജസ് ആക്ട് പ്രകാരം മന്ത്രിക്ക് ദേവസ്വം ബോർഡിൽ അധികാരമുണ്ടെന്നും സതീശൻ വാദിച്ചു.
10 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപ്പള്ളി സുരേന്ദ്രൻ മാനനഷ്ടകേസ് നൽകിയിരിക്കുന്നത്. കേസിൽ തുടര്‍വാദം ഈ മാസം 27ന് നടക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ച കേസിനെ സംബന്ധിച്ച് തന്നെ ബന്ധപ്പെടുത്തി അപമാനകരമായ പ്രസ്താവന നടത്തുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി വാദം 15നു നടക്കും.
സർക്കാരിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെമേൽ സർക്കാരിന് അധികാരമില്ലെന്നു കടകംപള്ളി സുരേന്ദ്രൻ വാദിച്ചു.
ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ല. വസ്തുത ഇതായിരിക്കെ മുൻ ദേവസ്വം ബോർഡ് മന്ത്രി ആയതു കൊണ്ടു താൻ സ്വർണം മോഷ്ടിച്ചു എന്ന് എങ്ങനെ പ്രതിപക്ഷ നേതാവിനു പറയാൻ കഴിയുമെന്നു കടകംപള്ളി ചോദിച്ചു. ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കടകംപള്ളി വാദിച്ചു കടകപള്ളിയുടെ വാദം പൂർത്തിയായി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2016 മുതൽ 2021 വരെയാണ് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. മാത്രമല്ല അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിൽ അറസ്റ്റിലായ പ്രതിയുമായ പത്മകുമാർ പറഞ്ഞത് ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിച്ചതെന്നാണ്.
ഇതിൽ നിന്നെല്ലാം കടകംപള്ളിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവന. അല്ലാതെ കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും ഉത്തമ ബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശൻ മാപ്പ് പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്.
ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നു സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്റെ മാനനഷ്ട ഹർജിയിൽ പറയുന്നത്.
International
വാഷിംഗ്ടൺ ഡിസി: വിവാദ എഡിറ്റിംഗിന്റെ പേരിൽ ബിബിസി ചാനലിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ ്ട്രംപ് അറിയിച്ചു. 100 മുതൽ 500 കോടി വരെ ഡോളർ മാനനഷ്ട പരിഹാരമായി ആവശ്യപ്പെടും.
കഴിഞ്ഞവർഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് വിവാദ എഡിറ്റിംഗ് ഉണ്ടായത്. ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നു വരുത്തിതീർക്കും വിധം അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു.
സംഭവത്തിൽ ബിബിസി ട്രംപിനോട് ക്ഷമ ചോദിച്ചെങ്കിലും നഷ്ടപരിഹാരം നല്കാൻ തയാറല്ലെന്ന് അറിയിച്ചിരുന്നു.
Kerala
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവർക്കെതിരേ കുടുംബം മാനനഷ്ടത്തിന് ഹർജി ഫയൽ ചെയ്തു.
65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പത്തനംതിട്ട സബ് കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി അടത്ത മാസം 11ന് പരിഗണിക്കും.
നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതു സമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു, മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങൾ.
National
ചണ്ഡീഗഡ്: മാനനഷ്ടക്കേസിൽ നടിയും എംപിയുമായ കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹൈക്കോടതി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാമെന്ന കങ്കണയുടെ ആവശ്യം തള്ളിയാണ് കോടതി കർശന നിർദേശം നൽകിയത്.
ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലെ ബഹാദുർഗഡ് ജാൻഡിയൻ ഗ്രാമത്തിലെ മഹീന്ദർ കൗറിനെക്കുറിച്ച് എക്സിലൂടെ അഭിപ്രായം പങ്കുവച്ചതിനെ തുടർന്നാണ് കങ്കണയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണാ റണാവത്തിന്റെ അഭിഭാഷകന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കോടതി അപേക്ഷ തള്ളി.
കേസിന്റെ പ്രാരംഭ ഘട്ടത്തിൽ, പ്രതിയെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന്, നിയമം വ്യവസ്ഥ ചെയ്യുന്നില്ലാത്തതിനാൽ കങ്കണ റണാവത്തിന്റെ അപേക്ഷയെ ഞങ്ങൾ എതിർത്തുവെന്ന് പരാതിക്കാരിയായ മഹീന്ദർ കൗറിനുവേണ്ടി ഹാജരായ അഭിഭാഷകൻ രഘുബീർ സിംഗ് ബെനിവാൾ പറഞ്ഞു.
ബിൽക്കീസ് ബാനോ എന്ന് സംബോധന ചെയ്ത് കങ്കണ റണാവത് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് 73 കാരിയായ പരാതിക്കാരി ആരോപിച്ചിരുന്നു.